Thursday, September 15, 2011

100 പഴഞ്ചൊല്ലുകളും അവയുടെ വ്യാഖ്യാനങ്ങളും...

അക്ഷരമാലാ ക്രമത്തില്‍ 100 പഴഞ്ചൊല്ലുകളും അവയുടെ വ്യാഖ്യാനവും....
1. അകപ്പെട്ടാല്‍ പന്നി ചുരക്കാ തിന്നും : നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍പ്പെട്ടാല്‍
ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും
2. അക്കരെ ചെല്ലണം തോണിയും മുങ്ങണം: കാര്യം നിറവേറിക്കഴിയുമ്പോള്‍ അതിനു
സഹായിച്ചവന്‍ നശിക്കണമെന്ന് ആഗ്രഹിക്കല്‍
3. അക്കരെ നിന്നാല്‍ ഇക്കരെ പച്ച, ഇക്കരെ നിന്നാല്‍ അക്കരെ പച്ച :
അകലത്തുള്ളതിനു കൂടുതല്‍ ആകര്‍ഷകത്വം തോന്നും. ഇക്കരെനിന്ന്
അക്കരയ്ക്കുപോയാല്‍ പിന്നെ ഇക്കരെയുള്ളത് കൂടുതല്‍ ആകര്‍ഷകമായി തോന്നും
4. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് : വേണ്ടസ്ഥാനത്തു പൌരുഷം കാണിക്കാതെ
അസ്ഥാനത്തും അനവസരത്തിലും കാണിക്കുക.
5. അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല : അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കു കൂടുതല്‍
സൌകര്യമുള്ളിടത്തായാലും സ്ഥിരമായി നില്‍ക്കാനിഷ്ടമില്ല.
6. അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരും കൂടി ഒരുമിച്ചു കളിച്ചാല്‍ പറ്റില്ല :
ഉത്തരവാദിത്വങ്ങളും ചുമതലകളും ഉള്ളവര്‍ക്ക് അവയില്ലാത്തവരുമായി വിനോദിച്ചു സമയം
കളയാന്‍ പറ്റുകയില്ല.
7. അച്ചിക്ക് കൊഞ്ചു പക്ഷം നായര്‍ക്ക് ഇഞ്ചി പക്ഷം : ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു
പരസ്പരം പൊരുത്തമില്ലാത്ത സ്വഭാവം.
8. അങ്കവും കാണാം താളിയുമൊടിക്കാം : ഒരു പ്രവൃത്തികൊണ്ടു രണ്ടുകാര്യങ്ങള്‍
സാധിക്കല്‍.
9. അച്ചാണിയില്ലാത്ത തേര് മുച്ചാണ്‍ പോകയില്ല : ആവശ്യമായ ഭദ്രതയില്ലെങ്കില്‍
പുരോഗതിയുണ്ടാകയില്ല.
10. അച്ഛനിച്ഛിച്ചതും പാല് വൈദ്യര്‍ കല്പിച്ചതും പാല് : ഭയപ്പെടുന്നത്
ഒഴിഞ്ഞുപോയിട്ട് ആഗ്രഹിച്ചതുതന്നെ ലഭിക്കല്‍
11. അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും : ഒന്നുമറിയാത്തവന്‍
സര്‍വജ്ഞനായി നടിക്കുക.
12. അടയ്ക്കാ മടിയില്‍ വയ്ക്കാം അടയ്ക്കാമരം മടിയില്‍ വയ്ക്കാനൊക്കുമോ? : മക്കളെ
ബാല്യത്തില്‍ നിയന്ത്രിച്ചു നിറുത്താം, പ്രായമായാല്‍ അതുപോലെ പറ്റില്ല.
13. അടിതെറ്റിയാല്‍ ആനയും വീഴും : എത്ര ഉന്നതനായാലും സൂക്ഷിച്ചു നിന്നില്ലെങ്കില്‍
വീഴ്ച പറ്റും.
14. അടിയിരിക്കുന്നിടത്തു ചെകിടു കാണിക്കുക : ആപത്തില്‍ തനിയെ ചെന്നു ചാടുക.
15. അടുക്കു പറയുന്നവന് അഞ്ഞാഴി, മുട്ടം വെട്ടുന്നവന് മുന്നാഴി : കഠിനാധ്വാനം
ചെയ്യുന്നവന് അല്പമാത്രമായ പ്രതിഫലം, ഒന്നും ചെയ്യാതെ തന്ത്രപൂര്‍വം നില്‍ക്കുന്നവന്
കൂടുതല്‍ നേട്ടം. (അല്ലെങ്കില്‍) ബുദ്ധിപറഞ്ഞുകൊടുക്കുന്നവന് കൂടുതലും അത്
പ്രാവര്‍ത്തികമാക്കുന്നവന് കുറച്ചും പ്രതിഫലം.
16. അടുത്താല്‍ നക്കിക്കൊല്ലും അകന്നാല്‍ ഞെക്കിക്കൊല്ലും : ഇണങ്ങിയാലും
പിണങ്ങിയാലും നശിപ്പിക്കുന്ന സ്വഭാവം.
17. അടികൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും : അധ്വാനിക്കുന്നത് ഒരാളും
പ്രതിഫലം പറ്റുന്നത് മറ്റൊരാളും.
18. അടിമേലടിച്ചാല്‍ അമ്മിയും പൊടിയും : തുടര്‍ച്ചയായുള്ള പരിശ്രമംകൊണ്ട് ഏതു
ദുഷ്കാര്യവും സാധിക്കാം.
19. അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയു : അടുത്തു പെരുമാറുമ്പോഴേ
ഒരാളിന്റെ തനിസ്വഭാവം മനസ്സിലാകുകയുള്ളു.
20. അടുത്തവനെ കെട്ടരുത് : സഹായിക്കുന്നവനെ നശിപ്പിക്കരുത്.
21. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലും കിടക്കുമോ? : ദുര്‍ജനങ്ങള്‍ക്ക്
എപ്പൊഴും ചീത്തമാര്‍ഗത്തിലായിരിക്കും താത്പര്യം.
22. അണ്ടിയോ മൂത്തത് മാവോ മൂത്തത് : നിഷ്പ്രയോജനമായ വാദപ്രതിവാദം.
23. അണ്ണാന്‍ കുഞ്ഞും തന്നാലായത് : ഏതുനിസ്സാരനും എളിയ എന്തെങ്കിലും സേവനം
ചെയ്യാന്‍ കഴിയും.
24. അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ല : ജന്മനാ ഉള്ള സ്വഭാവം എത്ര
പ്രായമായാലും മറക്കില്ല.
25. അതിമോഹം ചക്രം ചവിട്ടും : അത്യാഗ്രഹം ആപത്തു വരുത്തും.
26. അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണം : അത്താഴം കഴിച്ച് ഉറങ്ങുന്നതിനു
മുമ്പ് അല്പം നടക്കണം.
27. അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി : ഏതു നിസ്സാരനും ചെറിയ ഉപദ്രവമെങ്കിലും
വരുത്തിവയ്ക്കാന്‍ കഴിയും.
28. അത്തം കറുത്താല്‍ ഓണം വെളുക്കും : അത്തം നാളില്‍ മഴക്കാറുണ്ടെങ്കില്‍
ഓണത്തിനു തെളിഞ്ഞ കാലാവസ്ഥയായിരിക്കും.
29. അധികമായാല്‍ അമൃതും വിഷം : ഏതുവസ്തുവും അധികമായാല്‍ ഉപദ്രവകരമാകും.
30. അനച്ചവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കാണുമ്പോള്‍ അറയ്ക്കും : ഒരു
ആപത്തില്‍ പെട്ടവനു പിന്നെ ആപത്തില്ലാത്തിടത്തും ആശങ്കയായിരിക്കും.
31. അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം : ആഹാരകാര്യം
കഴിഞ്ഞിട്ടേയുള്ളു ഏതുകാര്യവും.
32. അപ്പനു കേറാന്‍ മേല, മകനു ചെത്താന്‍ മേല : എങ്ങനെയായാലും കാര്യം
നടക്കുകയില്ല.
33. അപ്പം തിന്നാല്‍ മതി കുഴിയെണ്ണണ്ട : കാര്യം സാധിച്ചാല്‍ മതി, അതു
നടന്നുകിട്ടിയതിന്റെ പിന്നിലുള്ള എല്ലാക്കാര്യങ്ങളും അറിയാന്‍ ശ്രമിക്കേണ്ട.
34. അമ്പലത്തിലെ പൂച്ച തേവരെ പേടിക്കുമോ? : കാര്യങ്ങളുടെ ഉള്ളുകള്ളികള്‍
അറിഞ്ഞവന് ഭയവും ആധിയുമില്ല.
35. അമ്പു കുമ്പളത്ത്, വില്ലു ചേപ്പാട്ട്, എയ്യുന്ന നായര്‍ ഹരിപ്പാട്ട് : കാര്യം നടത്താനുള്ള
സാധനങ്ങളൊക്കെ അവിടെയും ഇവിടെയും കിടക്കുന്ന അവസ്ഥ.

36. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ : ഒരു സമൂഹത്തില്‍പ്പെട്ട എല്ലാവരും
പീഡിതരാകുന്ന അവസ്ഥ.
37. അമ്മ നാഴിയുടെ മേല്‍ കയറിയാല്‍ മകള്‍ മോന്തായത്തില്‍ കയറും : അമ്മ അല്പം
അടക്കമില്ലായ്മ കാണിച്ചാല്‍ മകള്‍ പതിന്മടങ്ങുകാണിക്കും.
38. അമ്മയ്ക്കു പ്രാണവേദന, മകള്‍ക്കു വീണവായന : ഒരാള്‍ക്കു കഠിന ദുഃഖം
അനുഭവപ്പെടുമ്പോള്‍ അയാളെ ആശ്വസിപ്പിക്കാന്‍ കടപ്പെട്ട മറ്റൊരാള്‍ അതൊന്നും
ശ്രദ്ധിക്കാതെ രസകരമായ മറ്റുകാര്യങ്ങളില്‍ മുഴുകിയിരിക്കല്‍.
39. അമ്മയെത്തല്ലിയാലും രണ്ടുപക്ഷം : ഏതുകാര്യത്തിലും രണ്ടഭിപ്രായം.
40. അമ്മായി ഉടച്ചതു മണ്‍ചട്ടി മരുമകളുടച്ചതു പൊന്‍ചട്ടി : ഒരേ തെറ്റു രണ്ടാളുകള്‍
ചെയ്താല്‍ ചെയ്തയാളിന്റെ നിലയും വിലയും അനുസരിച്ച് ലാഘവമോ ഗൌരവമോ
കൊടുക്കല്‍.
41. അരമന രഹസ്യം അങ്ങാടിപ്പരസ്യം : കൊട്ടാരക്കെട്ടില്‍ (പലതരത്തിലുള്ള
അനേകരുള്ളതിനാല്‍) രഹസ്യമായി ഒന്നും സൂക്ഷിക്കാനാവില്ല.
42. അരയ്ക്കു കത്തിയും പുരയ്ക്കു മുത്തിയും : അരയില്‍ ധരിച്ചിരിക്കുന്ന കത്തി
ശരീരരക്ഷ ചെയ്യുന്നു, പുരയിലെ വലിയമ്മ വീടിന്റെ നന്മയ്ക്കുതകുന്നു.
43. അരി നാഴിയേ ഉള്ളെങ്കിലും അടുപ്പുകല്ലു മൂന്നുവേണം : ചില കാര്യങ്ങള്‍
(ചെറിയതോതിലായാലും) നടക്കുന്നതിന് എല്ലാ ഒരുക്കങ്ങളും വേണം.
44. അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു, എന്നിട്ടും നായ്ക്കാണു മുറുമുറുപ്പ് :
പലദ്രോഹങ്ങളും ചെയ്തിട്ടും പക തീരുന്നില്ല.
45. അരിയെത്രാ മാപ്ലേ? പയറഞ്ഞാഴി : ചോദ്യം മനസ്സിലാക്കാതെ ഉത്തരം പറയുക.
46. അരിയെറിഞ്ഞാല്‍ ആയിരം കാക്ക : കൈയില്‍ ധനമുണ്ടെങ്കില്‍ അടുത്തുക്കൂടാന്‍
അനവധിപേര്‍ കാണും.
47. അല്പന് ഐശ്വര്യം അന്നാല്‍ അര്‍ധരാത്രി കുടപിടിക്കും : പുത്തന്‍ പണക്കാരന്റെ
പ്രൌഢി.
48. അല്ലലുള്ള പുലിയേ ചുള്ളിയുള്ള കാടറിയു : ജീവിതക്ലേശങ്ങള്‍ അനുഭവിച്ചു
വളരുന്നവന്‍ ബുദ്ധിമുട്ടിയും അതിനു പരിഹാരം കാണും.
49. അളമുട്ടിയാല്‍ ചേരയും കടിക്കും : ഉപദ്രവംകൊണ്ടു പൊറുതിമുട്ടിയാല്‍ ഏതു
നിരുപദ്രവിയും തിരിച്ചുപദ്രവിക്കും.
50. അഴകുള്ള ചക്കയില്‍ ചുളയില്ല : ആകാര ഭംഗിയുണ്ടെന്ന്‌വച്ച്
സദ്ഗുണങ്ങളുണ്ടാകണമെന്നില്ല.
51. ആടറിയുമോ അങ്ങാടി വാണിഭം? : അങ്ങാടിയില്‍ കഴിയുന്നതാണെങ്കിലും ആടിന്
കച്ചവടത്തെക്കുറിച്ച് ഒന്നും അറിയാത്തതുപോലെ നിസ്സാരന്മാര്‍ക്കു
വലിയകാര്യങ്ങളെക്കുറിച്ചു ഒന്നും അറിയാന്‍ കഴിയുകയില്ല.
52. ആടുകിടന്നിടത്ത് ഒരു പൂടയെങ്കിലും കാണും : ഒരു സംഭവം നടന്നിടത്ത് അതിന്റെ
ലക്ഷ്യമെന്തെങ്കിലും കാണാതിരിക്കില്ല.
53. ആനപ്പുറത്തിരിക്കുന്നവന്‍ പട്ടിയെ പേടിക്കുമോ? : ഒരു വിഭാഗം ആളുകളെ
ഭയപ്പെടുത്തി ഒരാള്‍ കഴിയുന്നു എന്നുവച്ച് ഉയര്‍ന്ന നിലയിലുള്ള ഒരുവന്‍ അവനെ
ഭയപ്പെടുകയില്ല.
54. ആനയെ കാണാനും വെള്ളെഴുത്തോ? : വ്യക്തമായി അറിയാവുന്ന കാര്യങ്ങളും
അറിയില്ലെന്നു ഭാവിക്കുക.
55. ആനയെ പേടിക്കാം ആനപ്പിണ്ടത്തെ പേടിക്കണോ? : ഉന്നതസ്ഥാനീയരെക്കുറിച്ചു
ഭയ ബഹുമാനങ്ങള്‍ ഉണ്ടായിരിക്കും എന്നാല്‍ അവരുടെ ആശ്രിതര്‍ അധികാരം നടത്താന്‍
വന്നാല്‍ ആരും വകവയ്ക്കുകയില്ല.
56. ആന വായ് പൊളിക്കുന്നതുപോലെ അണ്ണാനു വായ് പൊളിക്കാനാകുമോ? :
വമ്പന്മാര്‍ ചെയîുന്നതുപോലെ നിസ്സാരന്മാര്‍ പ്രവര്‍ത്തിക്കാന്‍ ഒരുമ്പെട്ടാല്‍
അപകടമായിരിക്കും ഫലം.
57. ആര്‍ക്കാനും ഇരുമ്പിടിക്കും, അവനവന് തവിടിടിക്കുകയില്ല : അന്യര്‍ക്കുവേണ്ടി
എന്തും ചെയîും തനിക്കുവേണ്ടി ഒന്നും ചെയîില്ല.
58. ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക : ആത്മാര്‍ഥതയില്ലാതെ പ്രവര്‍ത്തിക്കുക.
59. ആറിയ കഞ്ഞി പഴങ്കഞ്ഞി : കാലപ്പഴക്കത്താല്‍ ഏതുകാര്യത്തിലും ഊര്‍ജിതവും
ഉത്സാഹവും കുറയും.
60. ആറ്റില്‍ കളഞ്ഞാലും അളന്നുകളയണം : എല്ലാറ്റിനും കൃത്യമായ കണക്കുവയ്ക്കണം
61. ഇട്ടിയമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ : തന്റേടമില്ലാത്തവരുടെ
എടുത്തുചാട്ടത്തിനു പരിധിയുണ്ട്.
62. ഇണങ്ങിയാല്‍ നക്കിക്കൊല്ലും പിണങ്ങിയാല്‍ ഞെക്കിക്കൊല്ലും : അടുത്താലും
അകന്നാലും നശിപ്പിക്കും.
63. ഇണങ്ങിയാല്‍ പൊട്ട്, പിണങ്ങിയാല്‍ വെട്ട് : സ്നേഹിച്ചാല്‍ എന്തും
ചെയ്തുകൊടുക്കും, പിണങ്ങിയാല്‍ നശിപ്പിക്കും.
64. ഇരിക്കുംമുമ്പേ കാല് നീട്ടരുത് : ഏതുകാര്യവും വേണ്ടത്ര ശ്രദ്ധയോടും
ഒരുക്കത്തോടും ചെയ്യണം.
65. ഇരുന്നാല്‍ പൂച്ച, പാഞ്ഞാല്‍ പുലി : വെറുതെയിരിക്കുമ്പോള്‍ ശാന്തനായി
കാണപ്പെടുമെങ്കിലും കാര്യം വരുമ്പോള്‍ ശൂരന്‍.
66. ഇരുന്നുണ്ടാല്‍ കുന്നും കുഴിയും : അധ്വാനിക്കാതെ പൂര്‍വികസ്വത്തു ധാരാളിച്ചാല്‍
എത്ര വലുതായാലും ഒരിക്കല്‍ തീരും.
67. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം : അപ്രീതിയുള്ള ആള്‍ ചെയîുന്നതൊക്കെ
തെറ്റെന്നു വിചാരിക്കല്‍.
68. ഈറ്റെടുക്കാന്‍പോയവള്‍ ഇരട്ടപെറ്റു : സഹായിക്കാന്‍ പോയ ആളിനു സഹായം
വേണ്ടിവരുന്ന അവസ്ഥ.
69. ഉണ്ടചോറ്റില്‍ കല്ലിടരുത് : ഉപകാരം ലഭിച്ചിടത്ത് നന്ദികേടു കാണിക്കരുത്.
70. ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം : ഒരാളെ കണ്ടാല്‍ അയാളുടെ ചുറ്റുപാടും
സ്വഭാവവും ഏകദേശം മനസ്സിലാകും.
71. ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിലിരിക്കുന്നത് പോകുകയും
അരുത് : ഒന്നും ചെലവാകാതെ ലാഭമുണ്ടാക്കണമെന്ന ആശ.
72. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക : വാദപ്രതിവാദത്തില്‍ തോല്‍ക്കുമ്പോള്‍
തര്‍ക്കുത്തരം പറയുക.
73. ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിക്കും : പ്രവൃത്തി ചെയ്യുന്നവന്‍ അതിന്റെ ഫലം
അനുഭവിക്കും.
74. ഉര്‍വശീശാപം ഉപകാരമായി : ചില ദോഷങ്ങള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍
ഗുണമാകാം.
75. ഊന്നു കുലയ്ക്കില്ല, വാഴയേ കുലയ്ക്കു : പ്രധാനിയില്‍ നിന്നു കിട്ടുന്നതൊന്നും
അദ്ദേഹത്തിന്റെ സഹായിയില്‍നിന്നു പ്രതീക്ഷിക്കരുത്.
76. എന്നെക്കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ? : ചയ്ത തെറ്റ് ആരെങ്കിലും
കണ്ടുപിടിക്കുമോ എന്ന ഭീതിയുള്ളവന്റെ അവസ്ഥ.
77. എലിയെ തോല്‍പ്പിച്ച് ഇല്ലം ചുടുക : തന്നെ എതിര്‍ക്കുന്നവരെ നശിപ്പിക്കാനുള്ള
ശ്രമത്തില്‍ തനിക്കും കൂടി നാശം വരുത്തുക.
78. എല്ലുമുറിയെ പണിചെയ്താല്‍ പല്ലുമുറിയെ തിന്നാം : കഠിനമായി അധ്വാനിച്ചാല്‍
സുഖമായി കഴിയാം.
79. എള്ളിട തെറ്റിയാല്‍ വില്ലിട തെറ്റും : ചെറിയ പിഴ വലിയ ദോഷമുണ്ടാക്കും.
80. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും : യോജിക്കാന്‍ കഴിയാത്തവരെ നിര്‍ബന്ധിച്ചു
യോജിപ്പിച്ചാല്‍ അവരുടെ പൊരുത്തക്കേറ്റു പ്രകടമായിരിക്കും.
81. ഏട്ടിലപ്പടി പയറ്റിലിപ്പടി : പഠിച്ചതൊന്ന്, പ്രയോഗിക്കുന്നത് മറ്റൊന്ന്.
82. ഒത്തുപിടിച്ചാല്‍ മലയും പോരും : ഐകമത്യംകോണ്ട് ഏതു മഹാ കാര്യവും നേടാം.
83. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം : ഏതു ദുഷ്കര കൃത്യവും
ഐക്യതയുണ്ടെങ്കില്‍ ചെയ്യാന്‍ കഴിയും.
84. കടയ്ക്കല്‍ നനച്ചാലേ തലയ്ക്കല്‍ പൊടിക്കൂ : വേണ്ടസ്ഥലത്ത് വേണ്ടതുപോലെ
പ്രവര്‍ത്തിച്ചാല്‍ ഫലം കിട്ടും.
85. കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക : കുറ്റവാളിയെ പിടികിട്ടിയില്ലെങ്കില്‍
പിടിക്കാന്‍ കഴിയുന്നവനെ കുറ്റവാളിയായി പ്രഖ്യാപിക്കുക.
86. കാക്കക്കൂട്ടില്‍ കല്ലെറിയരുത് : കാക്കയെപ്പോലെ ഐകമത്യമുള്ളവരില്‍
ആരെയെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ എല്ലാവരും കൂടി ചേര്‍ന്ന് എതിര്‍ക്കും.
87. കയ്ച്ചിട്ടിറക്കാനും വയî മധുരിച്ചിട്ട് തുപ്പാനും വയ്യ : ധര്‍മസങ്കടത്തില്‍ പെടുക.
88.കയ്യിലിരിക്കുന്ന പണം കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുക : ആപത്തു
വിലയ്ക്കു മേടിക്കുക.
89. കാക്കയ്ക്കും തന്‍പിള്ള പൊന്‍പിള്ള : മമതാബന്ധം.
90. കുളിക്കാതെ ഈറന്‍ ചുമക്കുക : ചെയ്യാത്ത കുറ്റത്തിന് പഴിയേല്‍ക്കുക
91. കൈ നനയാതെ മീന്‍പിടിക്കുക : ബുദ്ധിമുട്ടാതെ കാര്യം നേടാന്‍ ശ്രമിക്കുക.
92. കൊലയാനയുള്ളപ്പോള്‍ കുഴിയാന മദിക്കുക : ബലവാന്‍ വിനയത്തോറ്റെയിരിക്കെ
ദുര്‍ബലന്‍ വീമ്പിളക്കുക.
93. ചക്കിനുവച്ചതു കൊക്കിനുകൊണ്ടു : ചെയ്തത് ഉദ്ദേശിക്കാത്ത ലക്ഷ്യത്തില്‍
ഫലിക്കുക.
94. തനിക്കുതാനും പുരയ്ക്കു തൂണും : പുരയ്ക്കു താങ്ങു തൂണായിരിക്കുന്നതുപോലെ
തനിക്കു താന്‍മാത്രമേ സഹായമുള്ളു എന്നുകരുതി പ്രവര്‍ത്തിക്കണം.
95. തന്നോളമായാല്‍ താനെന്നു വിളിക്കണം : മക്കള്‍ വളര്‍ന്നു വലുതായാല്‍
അതങ്ഗീകരിച്ചുകൊണ്ട് 'നീ', 'എടാ' ഇത്യാദി അനാദരം കാണിക്കുന്ന സംബോധനകള്‍
വിട്ട് 'താന്‍' എന്ന് അല്പംകൂടി ബഹുമാനത്തോടെ വിളിക്കണം, പ്രായമായി പക്വതവന്ന
മകനെ തനിക്കു തുല്യം ആദരിക്കണം.
96. താന്‍പിടിച്ച മുയലിനു മൂന്നു കൊമ്പ് : താന്‍ പറയുന്നതുകൊണ്ടുമാത്രം ഒരു കാര്യം
ശരിയാണെന്നു വാദിക്കുന്ന സമീപനം.
97. പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട : ആപത്തു ഭയന്നു
മറ്റൊരു സ്ഥലത്തേക്കു രക്ഷപ്പെട്ടപ്പോള്‍ അവിടെ അതിലും വലിയ ആപത്ത്.
98. പയെîത്തിന്നാല്‍ പനയും തിന്നാം : സാവധാനം എന്നാല്‍ സ്ഥിരബുദ്ധിയോടുകൂടി
പരിശ്രമിച്ചാല്‍ ഏതു വലിയ കാര്യവും വിജയകരമായി ചെയ്തു തീര്‍ക്കാം.
99. പഴഞ്ചൊല്ലില്‍ പതിരില്ല : പഴഞ്ചൊല്ലുകളെല്ലാം അര്‍ഥഗര്‍ഭങ്ങളാണ്
100. വേലിചാടുന്ന പശുവിനു കോലുകൊണ്ടു മരണം : ദുഷ്പ്രവൃത്തി
ചെയ്തുകൊണ്ടിരിക്കുന്ന ആളിന് അതില്‍ നിന്നുതന്നെ നാശം വരും.